ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label മത സൌഹാര്‍ദ്ധം. Show all posts
Showing posts with label മത സൌഹാര്‍ദ്ധം. Show all posts

സന്തോഷ് ബാബുവിന്റെ ഉയരം രണ്ടരയടി; സേവന വലിപ്പം ആകാശത്തോളം


മലപ്പുറം: സന്തോഷ് ബാബുവിന്റെ ഉയരം രണ്ടരയടിയേയുള്ളൂ. നാല്‍പത്തിയഞ്ച് പിന്നിട്ട സന്തോഷ് ബാബുവിന്റെ സേവന ഉയരം ആകാശത്തോളമാണ്. കിട്ടുന്ന പണത്തിന്റെ പകുതിയും പാവങ്ങളെ സഹായിക്കാനായി മാറ്റി വെക്കുന്ന സന്തോഷ് ബാബു മൂന്ന് വര്‍ഷത്തോളമായി പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് ചുറ്റുമുണ്ട്.

രാവും പകലും ഇവിടെ കഴിയുന്ന ബാബു മഖാമിന്റെ ചുറ്റും അതിരാവിലെ അടിച്ചു വാരിയ ശേഷമേ മറ്റു കാര്യങ്ങള്‍ക്കിറങ്ങുകയുള്ളൂ.

കണ്ണൂര്‍ പാപ്പിനശേരി സ്വദേശിയായ സന്തോഷ് ബാബുവിന് മമ്പുറം മഖാം ജീവിതവും സേവനവുമാണ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതാണ്. പത്താം തരം വിജയിച്ച ബാബുവിന് തുടര്‍ന്ന് പഠിക്കാനായില്ല. സര്‍ക്കാറില്‍ ജോലി തേടി ബാബു ഒട്ടേറെ നിവേദനങ്ങള്‍ നല്‍കി.

കോഴിക്കോട് ഹോമിയോ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹം തോന്നി. പക്ഷേ പണം എങ്ങിനെയുണ്ടാക്കുമെന്ന് ആലോചിച്ചപ്പോഴാണ് ആസ്പത്രിയില്‍ നിന്നൊരാള്‍ മമ്പുറത്ത് പോയാല്‍ മതിയെന്ന് പറഞ്ഞത്. ആ വാക്കുകള്‍ കേട്ട് ബാബു മമ്പുറം മഖാമിലേക്ക് തിരിക്കുകയായിരുന്നു.

തീര്‍ത്ഥാടനത്തിന് വരുന്നവര്‍ സന്തോഷത്തോടെ നല്‍കുന്നത് ബാബു സ്വീകരിച്ചു. മൊബൈല്‍ ഫോണ്‍ എന്ന സ്വപ്‌നം നിറവേറിയ ബാബു തുടര്‍ന്നും മഖാമിനോടനുബന്ധിച്ച് കഴിഞ്ഞു. വിവിധ ദിക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് സഹായമായി ബാബു മഖാമിന്റെ മുറ്റത്ത് നിറഞ്ഞു നിന്നു.

കണ്ണുകാണാത്തവര്‍, രോഗികള്‍, പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്തവര്‍ അങ്ങിനെ ജീവിതവഴിയില്‍ ആശ്രയം തേടുന്നവര്‍ക്ക് ബാബു ഒരു കൈത്താങ്ങായി.

നിരവധിപേരാണ് മമ്പുറം മഖാമിന് ചുറ്റും പലദിക്കുകളില്‍ നിന്ന് വന്നുകഴിയുന്നത്. ഇവരുടെ ഊണും ഉറക്കവും എല്ലാം ഈ പരിസരത്താണ്. ഇവരുടെ വേദനകളിലെല്ലാം ആശ്വാസമായി ബാബുവുണ്ട്. മഖാമിലെ ഒരു കടയുടെ ഉള്ളില്‍ രണ്ടടിയിലുണ്ടാക്കിയ കൂടിലാണ് ബാബുവിന്റെ താമസം.

ബാബുവാണ് തനിക്ക് എന്നും ഭക്ഷണം എത്തിച്ചുതരുന്നതെന്ന് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന അന്ധയായ വാടാനപ്പള്ളിയിലെ സൈനബ പറഞ്ഞു. ഇതേ വാക്കുകളാണ് മറ്റുള്ളവര്‍ക്കുമുള്ളത്. വെറുതെയിരിക്കാനാവില്ലെന്നതാണ് സന്തോഷിന്റെ പ്രത്യേകത. വെറുതെയിരുന്നാല്‍ ശരീരം തുരുമ്പിക്കുമെന്നാണ് ബാബുവിന്റെ പക്ഷം.

കണ്ണൂര്‍ പാപ്പിനശ്ശേരി കൊളപ്രത്ത് വീട്ടില്‍ പരേതരായ ഭാസ്‌കരന്റെയും രാധയുടെയും മകനാണ് സന്തോഷ്ബാബു. തന്റെ ശരീരവും കണ്ണുകളും മരണശേഷം ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിനും ഇരുകണ്ണുകളും മറ്റുള്ളവര്‍ക്ക് വെളിച്ചമാകാന്‍ നല്‍കുമെന്നറിയിച്ച് കോംട്രസ്റ്റ് ആസ്പത്രിക്കും സമ്മതപത്രം നല്‍കിയിട്ടുണ്ട്.

തന്റെ ജീവിതം പരീക്ഷണമാണ് . തന്റെ ശരീരവും പരീക്ഷണത്തിന് ഉപയോഗിക്കണമെന്നാണ് ബാബുവിന്റെ അഭിപ്രായം.
1986-ല്‍ എസ്എസ്എല്‍സി വിജയിച്ച ബാബു ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും പിന്‍ഭാഗത്തെ കൂന് മാറിയില്ല. ശരീരം തളര്‍ന്നപ്പോഴും തളരാത്തമനസുമായി ബാബു സേവനവഴിയില്‍ സംതൃപ്തി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ് വളണ്ടിയറായി. ഇതുവഴി രോഗികളുടെ പരിചരണം ബാബു ഹൃദയത്തോട് ചേര്‍ത്തു.

മഖാമില്‍ കുറെഭാഗം അടിച്ചു വാരുന്നത് ഒരു ദൗത്യമായി ബാബു ഏറ്റെടുത്തിരിക്കുകയാണ്. രോഗം ബാധിച്ചവരെ വാഹനം വിളിച്ച് ആസ്പത്രിയില്‍ കൊണ്ടു പോകാനും ബാബു മുന്നിലുണ്ടാവും. ആസ്പത്രിയിലും മരുന്ന് ഷാപ്പിലും ബാബു സുപരിചിതനാണ്.

തനിക്ക് കിട്ടുന്ന തുകയുടെ പകുതിയും മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെക്കുന്നതില്‍ സന്തോഷം തോന്നുന്നതായി ബാബു പറഞ്ഞു. അവിവാഹിതനായ ബാബുവിന്റെ മനസില്‍ നിറയെ സേവന തല്‍പ്പരതയും സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവുമാണ്. ആരോടും കൈനീട്ടാതെ എന്നാല്‍ ഇഷ്ടത്തോടെതരുന്ന നാണയത്തുട്ടുകളിലാണ് ബാബുവിന്റെ അന്നം. മഖാമിലെത്തുന്ന തീര്‍ത്ഥാടകരോട് കാര്യവും തമാശയും പറയുന്ന ബാബുവിന്റെ കാഴ്ച മതസൗഹാര്‍ദത്തിന്റേത് കൂടിയാണ്.

മലപ്പുറത്തുകാര്‍ ഏറെ സ്‌നേഹിക്കുന്നവരും സഹായിക്കുന്നവരുമാണെന്ന് ബാബു സാക്ഷ്യപ്പെടുത്തുന്നു.

Chandrika daily
9/25/2013 

സുരേഷ് കുമാറും ബൈതു‌റഹ്മയും

സുരേഷ്‌കുമാര്‍ വിട്ടു നല്‍കിയ ഭൂമിയില്‍ രണ്ടു ബൈത്തുറഹ്മകള്‍ ഉയരും

മലപ്പുറം: ഏലംകുളം പഞ്ചായത്തിലെ ചെറുകര ആലുംകൂട്ടം മുണ്ട്രപള്ളിയാലില്‍ സുരേഷ് കുമാര്‍ സന്തോഷാശ്രൂ പൊഴിച്ചു. ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതിയില്‍ രണ്ട് വീടുകള്‍ നിര്‍മിക്കാനായി തന്റെ ഉടമസ്ഥതയിലുള്ള ആറ് സെന്റ് സ്ഥലം നിറഞ്ഞ മനസ്സോടെ സൗജന്യമായി വിട്ടുനല്‍കുന്ന രേഖ സുരേഷ്‌കുമാര്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

ഇന്നലെ കോട്ടക്കലില്‍ നടന്ന ഖത്തര്‍ കെഎംസിസി ബൈത്തുറഹ്മ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മാതൃകയായ കൈമാറ്റം. വികാരനിര്‍ഭരമായ കരഘോഷങ്ങള്‍ക്കിടെ സുരേഷ്‌കുമാര്‍ മതമൈത്രിക്ക് കൂടിയാണ് നിറം പകര്‍ന്നത്. സുരേഷ് കുമാര്‍ വിട്ടു നല്‍കുന്ന ഭൂമിയില്‍ മതസൗഹാര്‍ദത്തിന്റെ വിളംബരമോതി മുസ്‌ലിംയുവാവിനും ഹൈന്ദവയുവതിക്കുമാണ് വീടുകള്‍ ഉയരുക. ദരിദ്രരായ കോട്ടക്കാട് ഇഖ്ബാലിനും കാവുമ്പുറത്ത് സരിതക്കും വീടെന്ന സ്വപ്‌നത്തിന് ചിറകുകള്‍ വെച്ച് ഇനി കാരുണ്യത്തിന്റെ വീടുകള്‍ ഉയരും.

കാരുണ്യവീഥിയിലും മതമൈത്രിയിലും ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബൈത്തുറഹ്മയില്‍ സുരേഷ്‌കുമാറിന്റെ സ്‌നേഹവായ്പ് തിളക്കമാര്‍ന്ന ചരിത്രം കുറിക്കുകയാണ്. ബൈത്തുറഹ്മയെ കുറിച്ച് കേട്ടറിഞ്ഞാണ് സുരേഷ് കുമാര്‍ സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്. സുരേഷ് കുമാറിന്റെ അച്ഛന്‍ ശങ്കരന്‍കുട്ടി നായര്‍ മാസങ്ങള്‍ക്ക് മുമ്പ് ആകസ്മികമായി മരണപ്പെട്ടിരുന്നു. അച്ഛന്റെ സ്മരണയില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച സുരേഷ് അതിനുള്ള വഴികള്‍ തേടുന്നതിനിടെയാണ് ആലുംകൂട്ടത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിയത്. ഇതു വഴി ബൈത്തുറഹ്മയെ കുറിച്ച് മനസ്സിലാക്കിയ സുരേഷ്‌കുമാര്‍ ആറ് സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ സന്‍മനസ്സ് അറിയിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള അപ്രതീക്ഷിതമായ സ്‌നേഹവായ്പ് ആലംകുട്ടത്ത് വിസ്മയമായി.

സുരേഷിന്റെ വാഗ്ദാനം മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ജനറല്‍സെക്രട്ടറി പി അബ്ദുല്‍ ഹമീദിനെയും അറിയിച്ചു. സുരേഷ്‌കുമാര്‍ നല്‍കുന്ന ഭൂമിയില്‍ ജില്ലാ മുസ്‌ലിംലീഗ് ഇടപെട്ട് ഖത്തര്‍ കെഎംസിസിയുടെ വക ഒരു വീടും ജില്ലാ എംഎസ്എഫിന്റെ വക ഒരു വീടും നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഗുണഭോക്താക്കളെ ആലുംകൂട്ടം മുസ്‌ലിംലീഗ് നേതൃത്വം കണ്ടെത്തുകയും സുരേഷ്‌കുമാര്‍ സന്തോഷ പൂര്‍വം സ്വീകരിക്കുകയുമായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നേരത്തെ ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം മൂലം ഏലംകുളം പഞ്ചായത്തില്‍ എങ്ങിനെ രണ്ട് വീടുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന ആശങ്ക പഞ്ചായത്ത് ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോട് പറഞ്ഞപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് പറഞ്ഞ തങ്ങള്‍ ആദ്യ സംഭാവനയായി 500 രൂപയും കൈമാറിയിരുന്നു. തങ്ങളുടെ ആദ്യ സംഭാവനയുമായി പഞ്ചായത്ത് ലീഗ് ഭാരവാഹികളും മറ്റും ഇറങ്ങി തിരിച്ച ഏലംകുളം പഞ്ചായത്തില്‍ ഇപ്പോള്‍ രണ്ട് ബൈത്തുറഹ്മ വീടുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സുരേഷ്‌കുമാറിന്റെ ഭൂമികൈനീട്ടത്തില്‍ രണ്ട് വീടുകള്‍ കൂടി ഉയരുന്നത്. ആശങ്കയുടെ ആഴങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ പാളത്തില്‍ ഇപ്പോള്‍ പഞ്ചായത്തില്‍ ബൈത്തുറഹമയുടെ എണ്ണം അഞ്ചിലേക്ക് ഉയരുന്നുവെന്ന സവിശേഷതകൂടിയുണ്ട്.
ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഭൂമി നല്‍കുന്നതെന്ന് സുരേഷ്‌കുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

അച്ഛന്റെ പേരില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നത് ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മയിലൂടെയാകുമ്പോള്‍ അതിന് സുരക്ഷയും സ്ഥിരതയുമുണ്ടാകുമെന്ന് സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. മഹത്തായ ജീവകാരുണ്യമാണ് മുസ്‌ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയെന്നും റേഷന്‍ കട നടത്തിയിരുന്ന തന്റെ അച്ഛന്‍ സേവനത്തെ ഏപ്പോഴും ഇഷ്ടപ്പെട്ടിരുന്നെന്നും സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ചെറുപ്പത്തിലേ റേഷന്‍ കട നടത്തിവരുന്ന സുരേഷ്‌കുമാറിന്റെ സമ്പാദ്യത്തില്‍ നിന്നുള്ള ആറ് സെന്റ് സ്ഥലമാണ് ബൈത്തുറഹ്മക്കായി വിട്ടു നല്‍കിയത്. ശാന്തകുമാരിയാണ് സുരേഷിന്റെ അമ്മ. അഞ്ജലി ഭാര്യയും വര്‍മ മകളുമാണ്. സന്തോഷ്‌കുമാര്‍, സജികുമാര്‍, സിന്ധു സഹോദരങ്ങളാണ്.

ഇഖ്ബാല്‍ കല്ലുങ്ങല്‍
News @ Chandrika
8/12/2013

ഇതാണ് മലപ്പൂറത്തെ മത സൌഹാര്‍ദ്ധം


ദീനക്കിടക്കയില്‍ ജയരാജന്‍ മാസ്റ്റര്‍ക്ക് സാന്ത്വനമായി ഫാത്തിമ ഉമ്മ
- സൈഫുന്നാസര്‍


വണ്ടൂര്‍: ഫാത്തിമക്കുട്ടിക്ക് മക്കള്‍ രണ്ടാണ്. ഓരോ ദിവസവും രണ്ടിടങ്ങളിലും ഓടിയെത്തണം. രാത്രി സ്വന്തം മകന്റെ വീട്ടില്‍, പകല്‍ പിറക്കാത്ത മകന്റെ വീട്ടിലും. അങ്ങിനെ മത സൗഹാര്‍ദ്ദത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകയാവുകയാണീ വൃദ്ധ.

സ്വന്തം മകന്‍ അലവിയേക്കാള്‍ സുഹൃത്തിന്റെ മകന്‍ ജയരാജന്‍ മാസ്റ്ററെ സ്‌നേഹിക്കുകയും പരിചയിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ മാതൃ ഹൃദയം കരുണയുടെ കടലായിത്തീരുന്നത്.

തിരുവാലി ഇല്ലത്തുകുന്നിലാണ് മൂലത്ത് ഫാത്തിമക്കുട്ടിയെന്ന 60 കഴിഞ്ഞ വൃദ്ധയുടെ വീട്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശേഷം പറക്കമുറ്റാത്ത അലവിയെന്ന മകനെ കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കി. ഇന്ന് അപകടത്തില്‍ പെട്ട് ജീവിതം തളര്‍ന്നുപോയ ജയരാജനെയും പരിചരിച്ച് തണലാവുന്നു.

1996 ഫെബ്രുവരി നാല്. മാസ്റ്ററുടെ ജീവിതത്തിലെ കറുത്ത ഞായര്‍. പാടത്തേക്ക് പണിക്കാരെ അന്വേഷിക്കാന്‍ സ്‌കൂട്ടറില്‍ ഇറങ്ങിയതാണ്. തിരുവാലി-എടവണ്ണ റോഡില്‍ ഇല്ലത്തുകുന്ന് റോഡില്‍ നിന്നും പ്രവേശിക്കുന്ന ഇറക്കം, ഏതോ കള്ളുകുടിയന്‍ സ്‌കൂട്ടറിന് കുറുകെ ചാടി. പിന്നെ ഒന്നും ഓര്‍മയില്ല.

മഞ്ചേരി ഗവ.ആസ്പത്രിയിലും അവിടെ നിന്ന് സ്വകാര്യാസ്പത്രയിലേക്കും പിന്നെ വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്. മൂന്ന് മാസമാണ് മെഡിക്കല്‍ കോളജില്‍ കിടന്നത്. കഴുത്തിന് പിറക് വശത്തെ ഞരമ്പിന് ക്ഷതമേറ്റ് ശരീരമാസകലം ചലനമറ്റിരുന്നു. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു.

പിന്നീട് നീണ്ട പതിനേഴു വര്‍ഷം തിരുവാലി ഇല്ലത്തുകുന്ന് അരിമ്പ്ര ലക്ഷ്മി നിവാസിലെ പൂമുഖത്തെ കട്ടിലില്‍ കിടപ്പിലാണ് ഇദ്ദേഹം. മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം കാര്യമായ ചികിത്സ കിട്ടിയിരുന്നില്ലെങ്കിലും സ്വന്തം ഇച്ഛാ ശക്തികൊണ്ട് കൈകളുടെയും കാലുകളുടെയും ചലനശേഷി കുറച്ചൊക്കെ തിരിച്ചെടുത്തു. വ്യക്തമല്ലെങ്കിലും സംസാരിക്കാന്‍ കഴിയുന്നുണ്ട്.

നല്ല ചികിത്സ ലഭിച്ചാല്‍ തനിക്ക് എഴുന്നേറ്റ് നടക്കാനാവുമെന്ന പ്രതീക്ഷ ഉള്ളില്‍ കൊണ്ടുനടക്കുന്നുണ്ട് ഇപ്പോഴും മാസ്റ്റര്‍.
കുമാരന്‍ നായരുടെയും കാര്‍ത്യായനി അമ്മയുടെയും ആറു മക്കളില്‍ അഞ്ചാമനാണ് ജയരാജന്‍(47). എസ്.എസ്.എല്‍.സി കഴിഞ്ഞ ഉടനെ ടി.ടി.സി എടുത്ത് ചെറുപ്പത്തിലെ പത്തിരിയാല്‍ എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപകനായി.

കുട്ടികള്‍ക്കെല്ലാവര്‍ക്കും പ്രയങ്കരനായിരുന്ന മാസ്റ്റര്‍ക്ക് 7 വര്‍ഷം മാത്രമേ സര്‍വീസില്‍ തുടരാനായുള്ളൂ. കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളതാണെങ്കിലും ഇന്ന് ഇദ്ദേഹത്തിന് തുണയായി ഫാത്തിമകുട്ടി മാത്രമാണുള്ളത്. മേലാറ്റൂരില്‍ താമസിക്കുന്ന മൂത്ത സഹോദരന്‍ മഞ്ചേരി അരുകിഴായയില്‍ താമസിക്കുന്ന ഇളയ ജ്യേഷ്ഠനും ഇടക്കൊക്കെ വരും. സഹോദരിമാരും വിവരങ്ങള്‍ വന്ന് തിരക്കും.

കിടപ്പിലായ ശേഷമാണ് അച്ഛന്‍ മരിച്ചത്. 3 മാസം മുമ്പ് അമ്മയും. മരിക്കുന്നതിന് മുമ്പ് അമ്മ സുഹൃത്ത് കൂടിയായ ഫാത്തിമകുട്ടിയോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. തന്റെ മകനെ ഉപേക്ഷിക്കരുതെന്ന്. ആ വാക്ക് പാലിക്കുകയാണ് ഇന്ന് ഈ ഉമ്മ. ആരുപേക്ഷിച്ചാലും തന്റെ കുട്ടിക്ക് താന്‍ മരിക്കുന്നത് വരെ തുണയുണ്ടാവുമെന്ന തീരുമാനവുമായി പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും സഹായവുമായി സ്‌നേഹം മാത്രം പകര്‍ന്ന് വാത്സല്യം നിറഞ്ഞ ഹൃദയവുമായി ഫാത്തിമ കൂടെയുണ്ട്.

വിദ്ഗധനായ ഒരു ഡോക്ടറുടെ ചികിത്സയിലൂടെ തന്റെ ജീവിതം തിരിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ജയരാജന്‍ മാസ്റ്റര്‍. തന്റെ ജീവിതത്തിന് തുണയാവാന്‍ തന്നെ മനസ്സിലാക്കുന്ന ഒരാള്‍ വന്നേക്കുമെന്നും മാസ്റ്റര്‍ പ്രതീക്ഷിക്കുന്നു.

Chandrika News
4/28/2013 11:49:08 PM
http://www.chandrikadaily.com/contentspage.aspx?id=16407

വിഷുക്കണിക്കൊരുങ്ങി മുഹമ്മദാജിയുടെ സ്‌നേഹവെള്ളരി


മലപ്പുറം: നാലു ദിവസം കഴിഞ്ഞാല്‍ വിഷുവാണ്. ഹൈന്ദവ ഭക്തര്‍ക്കുള്ള കണിയെത്തിക്കണം. ശക്തമായ വെയിലിനെ വകവെക്കാതെ വെള്ളരി വിളവെടുക്കുകയാണ് മുഹമ്മദാജി. കൂട്ടിന് നിഴല്‍ പോലെ ഭാര്യ ആമിനയുമുണ്ട്. വിയര്‍പ്പൊഴുക്കി പണിയെടുത്തതിന്റെ ഫലം കുട്ടയിലാക്കി പറമ്പിലേക്ക് തട്ടിയ ശേഷം അരിപ്ര മാമ്പ്രതൊടി മുഹമ്മദാജി വിയര്‍പ്പു തുടച്ച് തന്റെ 'വെള്ളേരി കഥ' പറഞ്ഞു തുടങ്ങി..

മുട്ടുകുത്തി നടക്കുന്ന കാലത്ത് പാടത്തേക്കിറങ്ങിയതാണ് മുഹമ്മദാജി. ഉമ്മയുടെ ഒക്കത്തിരുന്ന് രാവിലെ നെല്ലു കൊയ്യാനെത്തും. കൊയ്ത്തു കഴിയും വരെ പാടവരമ്പത്ത് ഉണ്ടാവും. നടക്കാന്‍ തുടങ്ങിയതോടെ ഉമ്മക്ക് സഹായിയായി മുഹമ്മദും കൂടി. അന്നു തുടങ്ങിയതാണ് മണ്ണില്‍ മുഹമ്മദാജിയുടെ അധ്വാനം.

കൃഷിയെ സ്‌നേഹിക്കുന്ന ആമിനയെ ഇണയായി ലഭിച്ചതോടെ കൂട്ടിന് ആളായി. ഇന്ന് പ്രായം 73 ലെത്തിയിട്ടും അരിപ്രയിലെ മൂന്ന് ഏക്കറോളം വിസ്തീര്‍ണമുള്ള വേളൂപാടത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ മുഹമ്മദാജിയും ആമിനയുമുണ്ടാവും. സഹായത്തിന് മകന്‍ മുനീറും ഉണ്ട്.

നെല്ല്, കുമ്പളം, പയര്‍, ചുരങ്ങ തുടങ്ങിയ വിഭവങ്ങളാണ് പാടത്ത് കൃഷിയിറക്കാറുള്ളത്. കുംഭ മാസമായാല്‍ പിന്നെ വെള്ളരി കാലമാണ്. വിഷു ലക്ഷ്യം വെച്ചാണ് വിത്ത് പാകുന്നത്. മീനം, മേടം മാസത്തില്‍ വിളവെടുക്കും. വിഷു കണിക്കാവശ്യമായ വെള്ളരി ഒരു ആഴ്ച മുമ്പാണ് വിളവെടുക്കുക.

രാവിലെ തുടങ്ങുന്ന പറിക്കല്‍ വൈകിട്ടേ അവസാനിക്കൂ. ഭക്ഷണവും വിശ്രമവും പാടത്ത് തന്നെ. ഭാര്യ ആമിനക്ക് പ്രായം അറുപത് ആയെങ്കിലും എല്ലാ ജോലിയും ചെയ്യും. ജോലി കഴിഞ്ഞേ ആമിനയും വീട്ടിലേക്ക് മടങ്ങൂ.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് വെള്ളരി കയറ്റിഅയക്കാറുള്ളത്. മാര്‍ക്കറ്റില്‍ 35 രൂപ വിലമതിക്കുന്ന കണിവെള്ളരിക്ക് 16 രൂപയാണ് കര്‍ഷകന് ലഭിക്കുന്നതെന്നും മുഹമ്മദാജി പറയുന്നു.

മരിക്കുവോളം മണ്ണില്‍ പണിയെടുക്കണമെന്നാണ് മുഹമ്മദാജിയുടെ ആഗ്രഹം. പ്രയാധിക്യം മൂലമുള്ള രോഗം പിടികൂടാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതുവകവെക്കാതെയാണ് മണ്ണിലെ ഈ അധ്വാനം. അങ്ങാടിപ്പുറം കൃഷി ഭവനു കീഴിലെ ഏറ്റവും പ്രായം ചെന്ന കൃഷിക്കാരനാണ് മുഹമ്മദാജി.

കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ പരിപാടികളിലും മുഹമ്മദാജിയുടെ സാനിധ്യമുണ്ടാകുമെന്ന് കൃഷി ഓഫീസര്‍ കെ.പി സുരേഷ് പറഞ്ഞു.

കൃഷി വകുപ്പിന്റെ സഹായം ഏറെ പ്രയോജനം ചെയ്യുന്നതായി മുഹമ്മദാജിയും പറയുന്നു. വെള്ളരി കൃഷി ലാഭമേറിയതാണെന്ന് മുഹമ്മദാജി പറയുന്നു. പണത്തിനു പുറമെ പടച്ചോനില്‍ നിന്നും ലഭിക്കുന്ന പ്രതിഫലവും കൃഷി പണി ചെയ്താല്‍ ഉണ്ടാകുമെന്ന് ഹാജി വിശ്വസിക്കുന്നു. ആ വിശ്വാസവും നെഞ്ചിലേറ്റി അദ്ദേഹം തന്റെ ജോലി തുടരുന്നു.

- പി.എ അബ്ദുല്‍ ഹയ്യ്
 4/10/2013 3:11:37 PM  

ചോരവീണ മണ്ണില്‍ സ്‌നേഹവീട്‌




പകയില്ലാത്ത മനസ്സോടെ വിഷ്ണുവെത്തി

കാളികാവ് : 'ശത്രുക്കളുടെ മക്കളെ'ന്ന് പുറംലോകം മുദ്രകുത്തിയവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി സ്‌നേഹം വിജയിച്ചു. ചോക്കാടില്‍ എസ്.ഐ പി.പി. വിജയകൃഷ്ണനെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവന്‍ ഒടുക്കിയ അറങ്ങോടന്‍ മുജീബ് റഹ്മാന്റെ അനാഥരായ മക്കള്‍ക്ക് കൂട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത സ്‌നേഹവീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്കാണ് തിങ്കളാഴ്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത്. പകയും വിദ്വേഷവും ആളിക്കത്തുന്ന ലോകത്തിന് സ്‌നേഹത്തിന്റെ വിലയാണ് ഈ അപൂര്‍വസമാഗമം കാണിച്ചുകൊടുത്തത്.
2010 സപ്തംബര്‍ 12ന് നടന്ന എസ്.ഐയുടെ കൊലപാതകത്തിനും തുടര്‍ന്ന് തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിനുംശേഷം ഒറ്റപ്പെട്ടുപോയ മുഹ്‌സിനയും ദില്‍ഷാദും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന് കീഴിലെ അനാഥാലയത്തിലായിരുന്നു പിന്നീട് താമസം.
കൂടും കുടുംബവുമില്ലാത്ത അനാഥ മക്കള്‍ക്ക് ദാറുന്നജാത്ത് ഓര്‍ഫനേജ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്ക് വെടിയേറ്റ് മരിച്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത് കണ്ടുനിന്ന വരെ അത്ഭുതപ്പെടുത്തി. പത്ത് വയസ്സുകാരന്‍ ദില്‍ഷാദിനെയും ആറ് വയസ്സുകാരി മുഹ്‌സിനയെയും വാരിപ്പുണര്‍ന്ന് സ്‌നേഹം പങ്കുവെച്ചപ്പോള്‍ കൂടിനിന്നവരുടെ മിഴികള്‍ നനഞ്ഞു. ബിരുദധാരിയായ വിഷ്ണു അച്ഛന് പകരക്കാരനായി പോലീസില്‍ പ്രവേശിക്കാനിരിക്കുകയാണ്.
അനാഥാലയത്തില്‍ അവധിവരുമ്പോള്‍ വലിയമ്മയെയുംകൊണ്ട് പുതിയ വീട്ടില്‍പോയി താമസിക്കാനായിരുന്നു ദില്‍ഷാദിന്റെയും മുഹ്‌സിനയുടെയും പദ്ധതി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ജ്യേഷ്ഠസഹോദരനെപ്പോലെ വിഷ്ണു എത്തുന്നത്. ഒന്നരവര്‍ഷംമുമ്പുണ്ടായ ദുരന്തത്തില്‍ വിഷ്ണുവിന് അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍ മുഹ്‌സിനയ്ക്കും ദില്‍ഷാദിനും ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു.




കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന വിജയകൃഷ്ണന്‍ സൗമ്യശീലനും ഏവരുടെയും പ്രിയങ്കരനുമായിരുന്നു. ഇദ്ദേഹവും സംഘവും ആറങ്ങോടന്‍ മുജീബ്‌റഹ്മാനെതിരായ അറസ്റ്റുവാറന്റ് നടപ്പാക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായത്. ചെലവിന് കൊടുക്കാത്തതിനെതിരെ മുജീബ് റഹ്മാന്റെ ഭാര്യമാരിലൊരാളാണ് പരാതി നല്‍കിയിരുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരെയും അകറ്റിയശേഷം ഭാര്യ ഖമറുന്നീസയും മക്കളുമായി ചോക്കാടന്‍ മലവാരം കയറി വനത്തില്‍ അഭയംതേടി. പിറ്റേന്ന് രാവിലെ മലവാരത്തിന് താഴത്തേക്ക് മക്കളെ പറഞ്ഞുവിട്ടശേഷം മുജീബ്‌റഹ്മാന്‍ എസ്.ഐയെ വെടിവെച്ച തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിവെച്ച് മരിച്ചു.
അനാഥരായ മുജീബ്‌റഹ്മാന്റെ മക്കള്‍ക്കായി നാണയത്തുട്ടുകള്‍ ശേഖരിച്ചും വീടുകളും കവലകളും കയറിയിറങ്ങിയുമാണ് കളിക്കൂട്ടുകാര്‍ സ്‌നേഹ
ക്കുടിലൊരുക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും അധികം ലഭിച്ചതിനാല്‍ വളരെവേഗം വീട് പൂര്‍ത്തിയാക്കി. വിദ്യാലയത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ പയ്യാക്കോടില്‍ സ്ഥലം വാങ്ങിച്ചാണ് വീട് വെച്ചിട്ടുള്ളത്.
വിധി പിതാക്കന്മാരെ നഷ്ടപ്പെടുത്തിയെങ്കിലും മക്കളെന്ത് പിഴച്ചുവെന്ന് വിഷ്ണു ചോദിക്കുന്നു. കാരുണ്യത്തിന്റെ സ്‌നേഹത്തണല്‍ വിരിയിച്ച് ഇവര്‍ക്ക് സംരക്ഷണം നല്‍കിയവര്‍ തുടര്‍ന്നും ഇവരെ സംരക്ഷിക്കണമെന്നും വിഷ്ണു പറഞ്ഞു. താക്കോല്‍ദാനത്തിന് ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. വീടിന്റെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രമാണ കൈമാറ്റം പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറും നിര്‍വഹിച്ചു.


അഡ്വ. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഐ.ടിഛ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ. ജയിംസ്, ശാഹുല്‍ ഹമീദ്, എം. അലവി, എന്‍.കെ. അബ്ദുറഹ്മാന്‍, നൗഷാദ്, പുഞ്ച, വി. അന്‍വര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഷിഹാബുദ്ദീന്‍ കാളികാവ്‌
Mathrubhumi
Posted on: 17 Jan 2012