ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ജബ്ബാര്‍ ഹാജി

പട്ടിക്കാട്: കീഴാറ്റൂര്‍ തച്ചിങ്ങനാടത്ത് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത ഗ്രാമമാണ് ചെമ്മംതട്ട. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ടാക്‌സികള്‍ പോലും വരാന്‍ മടിക്കും. എന്നാല്‍ റോഡിന് സമീപമായി സ്വന്തംതോട്ടത്തില്‍ കാത്തിരിക്കുകയാണ് നിസ്വാര്‍ത്ഥ സേവകനായി നാട്ടുകാരുടെ സ്വന്തം അണ്ണന്‍ . ടാക്‌സിയില്‍ ആരെങ്കിലും സഹായാഭ്യര്‍ത്ഥനയുമായി കരഞ്ഞുകൊണ്ട് വരും. ഇവര്‍ക്കായി ഉറക്കമൊഴിച്ച് സേവന സന്നദ്ധനായി ജബ്ബാര്‍ഹാജിയുണ്ടാകും. എഴുപത്തഞ്ചുകാരനായ ജബ്ബാര്‍ ഹാജി പാരമ്പര്യമായി വിഷ ചികിത്സകനാണ്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ആയിരങ്ങളെ ജീവിതത്തിലേക്ക്‌കൈപിടിച്ചുയര്‍ത്തുന്ന പരോപകാരി.

രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജബ്ബാര്‍ഹാജിയുടെ പിതാവ് മൊയ്തീന്‍ മാസ്റ്റര്‍ ഭാര്യയോടും മക്കളോടുമൊപ്പം തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് കുടിയേറിയതാണ്. പാരമ്പര്യമായി വിഷചികിത്സയുണ്ടായിരുന്ന ഹാജിയും ആ വഴി പിന്തുടര്‍ന്നു. വിഷംതീണ്ടി രാവിലെ വന്നാല്‍ വൈകുന്നേരം വരെയും വൈകീട്ടാണെങ്കില്‍ രാത്രി മുഴുവനും ഉറക്കമൊഴിച്ച് പരിചരിക്കും ഈ എഴുപത്തഞ്ചുകാരന്‍. തന്റെ സേവനത്തിന് ദൈവത്തില്‍നിന്നുള്ള പ്രതിഫലമല്ലാതെ ഹാജി ഒന്നും ആഗ്രഹിക്കുന്നില്ല. മാസത്തില്‍ അമ്പതിലേറെപേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ചികിത്സക്ക് വേണ്ട ഔഷധച്ചെടികള്‍ പലതും തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്തുകയാണ് ചെയ്യുന്നത്. തലവേദനയ്ക്കുള്ള ഒറ്റമൂലി ചികിത്സയും ഇവിടെ നടത്തുന്നുണ്ട്. ഭാര്യ സൈനബയും മകന്‍ ഷാജഹാനും സഹായികളായിട്ട് അണ്ണന്റെ കൂടെ തന്നെയുണ്ടാകും. തൊട്ടടുത്ത പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കല്ലാതെ അണ്ണന്‍ പുറത്തേയ്‌ക്കൊന്നും ഇറങ്ങാറില്ല. വിഷംതീണ്ടിയാല്‍ എത്രയുംപെട്ടെന്ന് മുറിവില്‍നിന്ന് രക്തം ഞെക്കികളയുകയും ചികിത്സതേടുകയുമാണ് വേണ്ടതെന്ന് ഹാജി ഓര്‍മിപ്പിച്ചു.

ഷബീര്‍ അലി

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ