ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ബുക്കാനന്‍ സായ്പ്പിന്റെ വെട്ടുകല്ല് സ്മാരകം



അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ് വളപ്പിലുള്ള വെട്ടുകല്ല് സ്മാരകം ആരും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട് കിടക്കുന്നു.

വെട്ടുകല്ലെന്ന ലാറ്ററൈറ്റുമായി ബന്ധപ്പെട്ട ലോകത്തിലെ ഒരേ ഒരു സ്മാരകമാണിതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. വെട്ടുകല്ലിനെ ജനശ്രദ്ധയില്‍ കൊണ്ടുവന്ന സ്‌ക്വാട്ടിഷ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ഹാമില്‍ട്ടന്‍ ബുക്കാനെക്കുറിച്ചും വെട്ടുകല്ലിന്റെ സവിശേഷതകളെക്കുറിച്ചും കൊത്തിവെച്ചിട്ടുള്ള ഈ ദേശീയ വൈജ്ഞാനിക സ്മാരകസ്തൂപം ചുറ്റും ഒരാള്‍ ഉയരത്തില്‍ കാടുമൂടി കിടക്കുകയാണ്. വെട്ടുകല്ലിനെയും ബുക്കാനെയും കുറിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലെ വിവരങ്ങള്‍ കാലപ്പഴക്കത്താല്‍ മങ്ങിത്തുടങ്ങിയിട്ടുണ്ട്.

സ്‌കൂള്‍ പാഠഭാഗങ്ങളില്‍ വെട്ടുകല്ലിന്റെ വിവരണത്തില്‍ എവിടെയും ഈ സ്മാരകമോ ബുക്കാനനോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. പിന്നെ എങ്ങനെ വിദ്യാര്‍ഥികള്‍ ഈ സ്മാരകം തേടി എത്തും! അങ്ങാടിപ്പുറത്ത് ലോക ചരിത്രത്തില്‍ സ്ഥാനം നല്‍കിയ ഒരു സ്മാരകമുണ്ടെന്ന് നാട്ടുകാരില്‍ തന്നെ അറിയുന്നവര്‍ ചുരുക്കം. റെസ്റ്റ് ഹൗസില്‍ എത്തുന്നവര്‍ക്ക് മാത്രമായൊരുകാഴ്ചയായി ഒതുങ്ങിക്കൂടേണ്ട ഗതികേടാണ് ഈ ഭൂവൈജ്ഞാനിക ചരിത്രസ്മാരകത്തിന്.

1807ല്‍ ഔദ്യോഗിക പര്യവേഷണത്തിന്റെ ഭാഗമായി കേരളം സന്ദര്‍ശിച്ച ബുക്കാനന്‍ തെക്കേ മലബാറില്‍ എത്തി. അങ്ങാടിപ്പുറത്ത് വെട്ടുകല്ലുകള്‍ വെട്ടിയെടുക്കുന്നതും കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നതും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തെക്കേമലബാറില്‍ പരക്കെ ഉപയോഗിച്ചുവരുന്ന ചെങ്കല്ല് അദ്ദേഹത്തെ ആകര്‍ഷിച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയെയും മണ്ണിന്റെ വൈവിധ്യത്തിലും ഏറെ താത്പര്യമുണ്ടായിരുന്ന അദ്ദേഹം കൂടുതല്‍ പഠനം നടത്തുകയും ലോകശ്രദ്ധയില്‍ എത്തിക്കുകയുംചെയ്തു.

വെട്ടുകല്ലിന്റെ ബ്രൗണ്‍കലര്‍ന്ന ചുകന്ന നിറം ഇരുമ്പ് ഓക്‌സൈഡിന്റെയും ഹൈഡ്രോക്‌സൈഡിന്റെയും ഇളംനിറത്തിലുള്ള പാച്ചുകളില്‍ അലുമിനിയം ഓക്‌സൈഡിന്റെയും സാന്നിധ്യമാണെന്ന് അദ്ദേഹത്തിന്റെ പഠനത്തില്‍ കണ്ടെത്തി.

ഇഷ്ടിക എന്നര്‍ഥം വരുന്ന 'ലാറ്റിറിറ്റി സെന്‍സ്' എന്ന ലാറ്റിന്‍ പദത്തെ അടിസ്ഥാനമാക്കി ബുക്കാനന്‍ വെട്ടുകല്ലിന് ലാറ്ററൈറ്റ് എന്ന് പേരിട്ടു. ബുക്കാനന്റെ കണ്ടുപിടിത്തതിന് ശേഷം അധികം താമസിയാതെതന്നെ മ്യാന്‍മാര്‍, തായ്‌ലന്‍ഡ്, ബ്രസീല്‍, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വെട്ടുകല്ലിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഉപയോഗത്തില്‍ കൊണ്ടുവരികയുംചെയ്തു. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും വെട്ടുകല്ല് കാണപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ ഉപയോഗിച്ചുവരുന്നത് കേരളത്തിലാണ്.

1 comment:

ജ്ജ് മുണ്ടാണ്ടെ പോവ്വാ